ക്രൂരതകളുടെ പര്യായമായ കൂലിപ്പട്ടാളം വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ ആശീര്‍വാദത്തോടെ വളര്‍ന്ന വാഗ്നര്‍ ഗ്രൂപ്പ് ഈയിടെ റഷ്യയില്‍ അട്ടിമറി ശ്രമത്തിന് മുന്നൊരുക്കം നടത്തിയിരുന്നു.
അപകടം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത് റഷ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ്. യാത്രക്കാരുടെ ലിസ്റ്റില്‍ പ്രിഗോഷിന്റെ പേരും ഉണ്ടായിരുന്നതായി അതോറിറ്റി അവകാശപ്പെടുന്നു.
മോസ്‌കോയില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് മൂന്ന് ക്രൂ മെമ്പേഴ്‌സ് അടക്കം 10 പേരുമായി പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. അപകടത്തില്‍പ്പെട്ട വിമാനം പ്രിഗോഷിന്റേതാണെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. യാത്രക്കാരുടെ ലിസ്റ്റില്‍ പേരുണ്ടെങ്കിലും പ്രിഗോഷിന്‍ വിമാനത്തില്‍ ഉണ്ടായിരുന്നോ എന്നതിന് സ്ഥിതീകരണം ലഭിച്ചിട്ടില്ല.
വാഗ്‌നര്‍ ഗ്രൂപ്പ് ഒരു സ്വകാര്യ മിലിറ്ററി കമ്പനിയാണ്. വ്ളാഡിമര്‍ പുടിനുമായി അടുത്ത ബന്ധമുള്ള, റഷ്യയുടെ മിലിറ്ററി ഇന്റലിജന്‍സില്‍ നിന്നും വിരമിച്ച ഡിമിട്രി ഉഡ്ക്രിനും എവ്ജിനി പ്രികോഷിനുമാണ് വാഗ്‌നര്‍ ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത്. എവ്ജിനി പ്രികോഷിന്‍ കൊടുംക്രിമിനലും 10 വര്‍ഷത്തോളം ജയില്‍വാസം അനുഭവച്ചയാളുമാണ്. ജയില്‍ മോചിതനായ ശേഷം ചില ബിസിനസുകള്‍ ചെയ്തെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ ഒരു റെസ്റ്റേറന്റ് ആരംഭിച്ചു. അത് വമ്പന്‍ ഹിറ്റായി. ഒരിക്കല്‍ പുടിന്‍ അവിടെ ഭക്ഷണം കഴിക്കാനെത്തി. പ്രികോഷിന്‍ പുടിനുമായി നല്ലൊരു ബന്ധം സ്ഥാപിച്ചു. പിന്നീട് പുടിന്‍സ് ഷെഫ് എന്ന് പ്രികോഷിന്‍ അറിയപ്പെട്ടു. ഈ വര്‍ഷം ജൂണിലായിരുന്നു റഷ്യക്കെതിരെ വാഗ്നര്‍ ഗ്രൂപ്പ് അട്ടിമറി ശ്രമത്തിന് മുന്നൊരുക്കം നടത്തിയത്.